Kerala
കൊച്ചി: വൈദികവിദ്യാർഥികളിൽ ആഴമായ സഭാത്മകദർശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകർക്കു വലിയ ഉത്തരവാദിത്വമുണ്ടെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മേജർ സെമിനാരി പ്രഫസർമാരുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സഭയുടെ ഭാവിവാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിൽ മേജർ സെമിനാരി അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് പ്രധാനമാണ്. സെമിനാരി പരിശീലനം കേവലമൊരു അക്കാദമിക് പഠനമല്ല. അതു സഭയുടെ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു സഭാത്മക ജീവിതശൈലി രൂപപ്പെടുത്തലാണ്.
വൈദിക രൂപീകരണത്തിന്റെ അടിസ്ഥാനശിലകളായ ആത്മീയം, അജപാലനം, മാനുഷികം, ബൗദ്ധികം, പ്രേഷിതത്വം എന്നീ അഞ്ചു തലങ്ങളിൽ ഊന്നിയുള്ള സമഗ്രമായ പരിശീലനമാണു വിദ്യാർഥികൾക്കു നൽകേണ്ടത്. സുവിശേഷമൂല്യങ്ങളിലും സഭാപ്രബോധനങ്ങളിലും അധിഷ്ഠിതമായ ഒരു ദർശനം വിദ്യാർഥികളിൽ വളർത്തിയെടുക്കാൻ പ്രഫസർമാർക്കു സാധിക്കണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
മാറുന്ന അജപാലന സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദിക പരിശീലന പദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനുള്ള സീറോമലബാർ മെത്രാൻ സിനഡ് തീരുമാനമനുസരിച്ചാണ് മേജർ സെമിനാരികളിലെ അധ്യാപകരുടെ സംഗമം വൈദികർക്കുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്തത്. വൈദിക രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടമായ മൈനർ സെമിനാരി മുതൽതന്നെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണു സിനഡ് ലക്ഷ്യമിടുന്നത്.
സഭയുടെ വിവിധ മേജർ സെമിനാരികളുടെ റെക്ടർമാർ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റുമാർ, മംഗലപ്പുഴ, വടവാതൂർ, തൃശൂർ, കുന്നോത്ത് മേജർ സെമിനാരികളിൽനിന്നുള്ള പ്രഫസർമാർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.
വൈദികർക്കുവേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, കമ്മീഷൻ അംഗം ബിഷപ് മാർ അലക്സ് താരാമംഗലം, സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട്, ഫാ. അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലെത്തീസിയ എന്നിവർ നേതൃത്വം നൽകി.
Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ അതീവ ഗുരുതരമായി തുടരുന്ന യുദ്ധത്തില്‍ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോ മലബാര്‍ സഭയുടെ പ്രാര്ഥനാപൂര്ണമായ പിന്തുണ അറിയിക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
യുദ്ധത്തില്‍ വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വലിയ ഉത്ക്കണ്ഠയിലൂടെയാണു കടന്നുപോകുന്നത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാകൂ.
പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര് ച്ചയുണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം രാഷ്ട്രനേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്കു തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
ക്ലേശകരവും ദുരിതപൂര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫുനാടുകളിലെ സഹോദരങ്ങള്‍ക്കുവേണ്ടി നാളെ സീറോ മലബാര്‍ സഭയില്‍ പ്രത്യേക പ്രാര്‍ഥനാദിനമായി ആചരിക്കണം.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുംവേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ സെക്രട്ടറിയായി റവ. ഡോ. സനൽ മാളിയേക്കൽ നിയമിതനായി.
തൃശൂർ അതിരൂപതയിലെ പുത്തൻപള്ളി ഇടവകാംഗമായ ഇദ്ദേഹം അതിരൂപതയുടെ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനായും മതബോധനവിഭാഗം അസി. ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു.
റോമിലെ റെജീന അപ്പസ്തോലോരും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷം മേജർ ആർച്ച്ബിഷപ്പിന്റെ സെക്രട്ടറിയായിരുന്ന ഫാ. മാത്യു തുരുത്തിപ്പള്ളി സ്ഥലംമാറുന്ന ഒഴിവിലേക്കാണു പുതിയ നിയമനം.
ഫാ. തുരുത്തിപ്പള്ളി പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ അസോ. ഡയറക്ടറായി നിയമിതനായി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സെക്രട്ടറിയായും ഫാ. തുരുത്തിപ്പള്ളി സേവനം ചെയ്തിട്ടുണ്ട്.
Kerala
കോതമംഗലം: ജീവ മിൽക്ക് യുവതലമുറയ്ക്കും തൊഴിലന്വേഷകർക്കും ഏറെ പ്രചോദനമേകുന്നതാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കോതമംഗലം രൂപതയുടെ ക്ഷീരകർഷക ക്ഷേമപ്രസ്ഥാനമായ ജീവ മിൽക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകർഷകർക്കും പൊതുസമൂഹത്തിനും പ്രസ്ഥാനം നൽകുന്ന സേവനങ്ങൾ അഭിമാനകരമാണ്. ഇനിയും കൂടുതൽ കർഷകർക്കു വഴികാട്ടിയായി കോതമംഗലം രൂപതയുടെ ജീവ മിൽക്ക് മാറട്ടേയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ചടങ്ങിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ ആദരിച്ചു. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതിയുടെ സഹായ വിതരണോദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് മെംബർ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. സിദ്ദിഖ് , വാർഡ് മെംബർ സുനി അയ്യപ്പൻ, ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ, ജനറൽ മാനേജർ സിബി ജോർജ്, മുൻ ഡയറക്ടർമാരായ ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജേക്കബ് തലാപ്പിള്ളിൽ, മാങ്കുളം പഞ്ചായത്ത് മെംബർ എം.ജെ. റോയി, ആർട്ടിസ്റ്റ് ബേസിൽ ബെന്നി എന്നിവർ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന ജീവ കുടുംബസംഗമം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവർ പ്രസംഗിക്കും.
International
വത്തിക്കാൻ സിറ്റി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
സീറോമലബാര്‍ മെത്രാന് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ സഭയ്ക്ക് കേരളത്തിനു പുറത്ത് പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫ് മേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും 12 രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡ് തീരുമാനത്തിന് അംഗീകാരം നൽകിയതിനും മാർപാപ്പയോടുള്ള സഭയുടെ നന്ദി മേജര്‍ ആര്‍ച്ച്ബിഷപ് അറിയിച്ചു.
ഈ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ പരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിര്‍വഹണത്തിനും വലിയ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ മാര്‍പാപ്പയെ അറിയിച്ചു.
സാര്‍വത്രികസഭയുടെ വിവിധ തലങ്ങളിലും മിഷനറി പ്രവര്‍ത്തനങ്ങളിലും സീറോമലബാര്‍ സഭ നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, സീറോമലബാര്‍ സഭയോടുള്ള തന്റെ അടുപ്പവും കേരളത്തില്‍ മുന്‍പ് നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളും അനുസ്മരിച്ചു. ഇതോടൊപ്പം, എറണാകുളം- അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം മാർപാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ് വിശദീകരിച്ചു.
കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം മാർപാപ്പ എടുത്തുപറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി മേജര്‍ ആര്‍ച്ച്ബിഷപ്പും സിനഡ് സെക്രട്ടറിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും മറ്റ് ഏതാനും വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി.
International
വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോമലബാർ അപ്പോസ്തലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർഥാടനത്തിന് നേതൃത്വം നൽകി.
സീറോ മലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പോസ്തലിക് വിസിസ്റ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും വൈദികരും സമർപ്പിതരും നൂറുകണക്കിന് വിശ്വാസികളും തീർഥാടനത്തിൽ മേജർ ആർച്ച്ബിഷപ്പിനെ അനുഗമിച്ചു. സാർവത്രികസഭയോടും പ്രത്യേകിച്ച്, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടുമുള്ള സഭാത്മക ഐക്യത്തിന്റെ പ്രകാശനമായിരുന്നു തീർഥാടനം.
ആഴമായ പ്രാർഥനാഭാവത്തോടുകൂടി, മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ച് തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ വിശ്വാസികൾക്കായി ദൈവത്തിന്റെ സമൃദ്ധമായ കരുണയും കൃപയും അപേക്ഷിച്ചു. ആത്മീയ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ തീർഥാടനം, ജൂബിലി വർഷത്തിലെ അവിസ്മരണീയ മുഹൂർത്തമായി മാറി.
തീർഥാടനത്തത്തുടർന്ന്, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മേജർ ആർച്ച്ബിഷപ് പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമികത്വം വഹിച്ചു.
Kerala
കൊച്ചി: വൈദികർ മിശിഹായോടുള്ള സ്നേഹത്താൽ പ്രചോദിതരായി സഭയെ പടുത്തുയർത്തേണ്ടവരാണെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികമായ ചിന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണം. നമ്മുടെ പുരാതനമായ സഭാ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
വിവിധ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കുമായി പൗരോഹിത്യം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണു സഭാ ആസ്ഥാനത്ത് ഒരുമിച്ചുകൂടിയത്. ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, ഫാ. ബോബി ജോസ് കട്ടിക്കാട്, കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ക്ലർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. സഭയിലെ വൈദികർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഡീക്കന്മാരുടെ സമ്മേളനം നടന്നത്.
Kerala
കൊച്ചി: ആറ് പതിറ്റാണ്ടു നീണ്ട സഹൃദയയുടെ വളർച്ച കർദിനാൾ മാർ പാറേക്കാട്ടിലിന്റെ ദീർഘവീക്ഷണമായിരുണെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
രൂപതകളിലെ സാമൂഹ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമെന്ന നിലയിൽ സൊസൈറ്റി രൂപീകരിച്ചത് കേരളത്തിലെ ആദ്യസംരംഭമായിരുന്നു.
സാധാരണക്കാർക്ക് അർഹമായ നീതി നേടിയെടുക്കാനുള്ള ശ്രമങ്ങളിൽ അവരോടൊപ്പം നടന്നുകൊണ്ട് അവരെ ശക്തീകരിക്കുകയായിരുന്നു ഇക്കാലമത്രയും സഹൃദയയുടെ മഹത്തായ ദൗത്യം. അതു മാതൃകാപരമായി നിർവഹിക്കാൻ സഹൃദയയ്ക്കു സാധിച്ചത് അഭിമാനകരമാണെന്നും മാർ തട്ടിൽ പറഞ്ഞു.
Kerala
കൊച്ചി: പൗരോഹിത്യം ദൈവത്തിനും മനുഷ്യർക്കുമായി ഒരു വ്യക്തിക്ക് നടത്താവുന്ന സമർപ്പണത്തിന്റെ സൗന്ദര്യം സമ്പൂർണമായി വ്യക്തമാക്കുന്ന വിളിയാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സഭയുടെ ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ, രജതജൂബിലി വർഷത്തിലുള്ളവരെ ആദരിക്കുന്ന ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഏതു കാലഘട്ടത്തിലും പുരോഹിതന്റെ നിസ്വാർഥ സമർപ്പണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് അനിവാര്യമാണെന്നും മാർ തട്ടിൽ ഓർമിപ്പിച്ചു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ജൂബിലേറിയന്മാരുടെ സംഗമത്തിൽ സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നു നാല്പതോളം വൈദികരാണ് പങ്കെടുത്തത്. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, സെക്രട്ടറി റവ.ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.